Saturday, January 5, 2008

ബഹുഭാര്യത്വം


ചോദ്യം: എന്തുകൊണ്ട്‌ ഇസ്‌ലാം പുരുഷന്‌ ഒന്നിലേറെ ഭാര്യമാരെ അനുവദിച്ചു? അല്ലെങ്കില്‍ ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതെന്തുകൊണ്ട്‌?





1) ബഹുകളത്രത്വം

ഒരു സമയം ഒന്നില്‍ക്കൂടുതല്‍ ജീവിതപങ്കാളികളെ സ്വീകരിക്കുന്ന രീതിയെയാണ്‌ ബഹുകളത്രത്വം (Polygamy) എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ബഹുകളത്രത്വം രണ്ടുവിധമാണുള്ളത്‌. (1) ബഹുഭര്‍തൃത്വം (Polyandry), (2) ബഹുഭാര്യത്വം (Polygyny). ഇതില്‍ ഒന്നാമത്തേത്‌ ഇസ്‌ലാം പൂര്‍ണ്ണമായും വിരോധിക്കുകയും രണ്ടാമതുപറഞ്ഞത്‌, അഥവാ ബഹുഭാര്യത്വം അനുവദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഒരു ചോദ്യമുയരുന്നു: എന്തുകൊണ്ട്‌ ഇസ്‌ലാം പുരുഷന്‌ ഒന്നിലേറെ ഭാര്യമാരെ അനുവദിച്ചു?


2) "ഒരൊറ്റ സ്ത്രീയെമാത്രം വിവാഹം കഴിക്കുക" എന്ന് കല്‍പ്പിച്ച ലോകത്തിലെ ഒരേയൊരു വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്‌.

ഭൂമുഖത്ത്‌ ഇന്ന് നിലവിലുള്ള മതഗ്രന്ഥങ്ങളില്‍ "ഒരൊറ്റ സ്ത്രീയെമാത്രം വിവാഹം കഴിച്ചുകൊള്ളുക" എന്ന കല്‍പ്പന ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്‌. പുരുഷനോട്‌ ഒരുവളെമാത്രം വിവാഹം കഴിക്കുവാന്‍ കല്‍പ്പിക്കുന്ന വേദഗ്രന്ഥം ഖുര്‍ആനാണ്‌. മറ്റു മതഗ്രന്ഥങ്ങളെടുത്ത്‌ പരിശോദിക്കുക. ഗീതയാകട്ടെ, രാമായണമാകട്ടെ അല്ലെങ്കില്‍ തല്‍മൂദോ ബൈബിളോ ആകട്ടെ അവയൊന്നിലും തന്നെ പുരുഷന്‌ സ്വന്തമാക്കാവുന്ന ഭാര്യമാരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ല. ഒട്ടേറെ കാലശേഷം ഹൈന്ദവപുരോഹിതരും ക്രൈസ്തവ സഭാദ്ധ്യക്ഷരും അതാതുമതങ്ങളില്‍ പുരുഷന്‌ വേള്‍ക്കാവുന്ന സ്ത്രീകളുടെ എണ്ണം ഒന്ന്‌ മാത്രമായി പരിമിതപ്പെടുത്തുകയാണ്‌ ചെയ്തത്‌.


ഹിന്ദുമതത്തിലെ ഒരുപാട്‌ വ്യക്തിത്വങ്ങള്‍ക്ക്‌; ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നതായി ഹൈന്ദവ മതഗ്രന്ഥങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭഗവാന്‍ ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിന്‌ ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനും ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നതായി പറയപ്പെടുന്നു.

പൂര്‍വ്വകാലത്ത്‌; ക്രൈസ്തവപുരുഷന്മാരിലും ബഹുഭാര്യത്വം സര്‍വ്വസാധാരണമായിരുന്നു. ഭാര്യമാരുടെ എണ്ണത്തില്‍ ബൈബിളും പരിധിവെക്കുന്നില്ല. ഏതാനും നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ക്രൈസ്തവ സഭകളാണ്‌ പുരുഷന്‌ ഭാര്യ ഒന്നുമതിയെന്ന തീരുമാനമെടുത്തത്‌.

ജൂതമതത്തിലും ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നു. തല്‍മൂദ്‌ പറയുന്നതുപ്രകാരം അബ്രഹാമിന്‌ മൂന്നും സോളമന്‌ നൂറുകണക്കിനും ഭാര്യമാരുണ്ടായിരുന്നു. റബ്ബി ഗെര്‍ഷോം ബിന്‍ യെഹൂദ (960 CE-1030 CE) ഒരു മതശാസനയിലൂടെ നിരോധനം ഏര്‍പ്പെടുത്തും വരേയ്ക്കും ബഹുഭാര്യത്വം യഹൂദര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. 1950-ല്‍ ഇസ്രായേലിലെ ചീഫ്‌ റബ്ബിനേറ്റ്‌ നിരോധനം ഏര്‍പ്പെടുത്തുന്നതുവരെ പൌരസ്ത്യ നാടുകളിലെ യഹൂദര്‍ ബഹുഭാര്യത്വം തുടര്‍ന്നിരുന്നു.

1975-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഹൈന്ദവരിലാണ്‌ മുസ്‌ലിംകള്‍‌ക്കിടയിലേതിനെക്കാള്‍ ബഹുഭാര്യത്വം നിലവിലുള്ളത്‌. മുസ്ലിംസ്ത്രീകളുടെ പദവിയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ (പേജ്‌ 66, 67) 1951-1961 വര്‍ഷങ്ങളില്‍ നടന്നവിവാഹങ്ങളുടെ ശതമാനക്കണക്ക്‌ കൊടുത്തിട്ടുണ്ട്‌. അതുപ്രകാരം 5.06% ഹൈന്ദവര്‍ ബഹുഭാര്യത്വം സ്വീകരിച്ചിരിക്കെ മുസ്ലിംകളില്‍ അത്‌ 4.31% ആണ്‌. ഇന്ത്യന്‍ നിയമവ്യവസ്ഥ മുസ്ലിംകള്‍ക്കുമാത്രമേ ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളു. മറ്റുസമുദായങ്ങള്‍ക്കിത്‌ നിയമവിരുദ്ധമാണെങ്കിലും മുസ്ലിംകളെക്കാള്‍ മറ്റുമതസ്തര്‍ക്കിടയില്‍ ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1954-ല്‍ നിലവില്‍ വന്ന "ഹിന്ദു മാര്യേജ്‌ ആക്റ്റ്‌" ആണ്‌ ഹൈന്ദവരില്‍ ബഹുഭാര്യത്വം നിരോധിച്ചത്‌. മറിച്ച്‌; ഹിന്ദുമതമല്ല ഈ നിരോധനം ഏര്‍പ്പെടുത്തിയതെന്നര്‍ത്ഥം.


3) വിശുദ്ധ ഖുര്‍ആന്‍ ബഹുഭാര്യത്വം പരിമിതപ്പെടുത്തി

മുമ്പ്‌ സൂചിപ്പിച്ചതുപോലെ; വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്‌ പുരുഷന്ന് വിവാഹം കഴിക്കാവുന്ന സ്ത്രീകളുടെ എണ്ണത്തിന്‌ പരിധിവെച്ചത്‌. ഖുര്‍ആന്‍ പറയുന്നു:


"അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ര‌ണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. )" 4:3

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിനുമുമ്പ്‌ ബഹുഭാര്യത്വം സര്‍വ്വസാധാരണമായിരുന്നു. ചില പുരുഷന്മാര്‍ക്ക്‌ നൂറുവരെ ഭാര്യമാരുണ്ടായിരുന്നു ആ സമൂഹത്തില്‍. ഇസ്ലാം; 'നാല്‌ ഭാര്യമാര്‍' എന്ന പരിധി നിശ്ചയിക്കുകയായിരുന്നുവെന്നര്‍ത്ഥം. അതുതന്നെ 'എല്ലാവരോടും തുല്യനിലയില്‍ പെരുമാറുമെങ്കില്‍' എന്ന വ്യവസ്ഥയോട്‌ കൂടിയാണുതാനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 4, വചനം 129 പറയുന്നു:


"നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."

ഇസ്ലാമില്‍ ബഹുഭാര്യത്വം ഒരു വ്യവസ്ഥയല്ല, മറിച്ച്‌ ഒരു അപൂര്‍വ്വ സാഹചര്യം മാത്രമാണ്‌. മുസ്ലിം പുരുഷന്‌ നാലു ഭാര്യമാര്‍ നിര്‍ബന്ധമാണെന്ന് അമുസ്ലിംകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.

വിശാലാര്‍ത്ഥത്തില്‍; ഇസ്ലാമിലെ കര്‍മ്മങ്ങള്‍ അഞ്ചു വിധത്തിലുള്ളതാണ്‌.


  1. ഫര്‍ള്‌ - നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടത്‌.

  2. മുസ്തഹബ്‌ - പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.

  3. മുബഹ്‌ - അനുവദിക്കപ്പെട്ടത്‌.

  4. മക്‌‌റുഹ് - നിരുത്സാഹപ്പെടുത്തപ്പെട്ടത്‌.

  5. ഹറാം - വിലക്കപ്പെട്ടത്‌.

ബഹുഭാര്യത്വം 'മുബഹ്‌' അഥവാ 'അനുവദിക്കപ്പെട്ടത്‌' എന്ന വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഒന്നിലേറെ ഭാര്യമാരുള്ള മുസ്ലിം, ഒരു ഭാര്യ മാത്രമുള്ള മുസ്ലിമിനേക്കാള്‍ നല്ലവനാണെന്നോ കൂടുതല്‍ നല്ല വിശ്വാസി അവനാണെന്നോ അര്‍ത്ഥമില്ല.

4) ശരാശരി ജീവിത കാലം

പ്രകൃത്യാതന്നെ ആണും പെണ്ണും ജനിയ്ക്കുന്നത്‌ ഏകദേശം ഒരേ അനുപാതത്തിലാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ രോഗപ്രതിരോധശക്തി ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്‌. രോഗങ്ങളെയും രോഗകാരികളായ ബീജങ്ങളെയും ചെറുക്കാന്‍ പെണ്‍കുഞ്ഞുങ്ങളുടെ ശരീരത്തിന്‌ പ്രത്യേക കഴിവുണ്ട്‌. ഇക്കാരണങ്ങള്‍കൊണ്ട്‌ കുഞ്ഞുങ്ങളില്‍ ശൈശവദശയിലെ മരണം പെണ്‍കുട്ടികളെ അപേക്ഷിച്ച്‌ ആണ്‍കുട്ടികളിലാണ്‌ കൂടുതലും എന്ന് കാണാം.

യുദ്ധങ്ങളിലും മറ്റു അപകടങ്ങളിലും കൊല്ലപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും സ്ത്രീകളേക്കാള്‍ കൂടുതലാണ്‌. സ്ത്രീകളുടെ ശരാശരി ജീവിതകാലയളവ്‌ പുരുഷന്മാരുടെതിനെക്കാള്‍ കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഏതുസമയം പ്രത്യേകം കണക്കിലെടുത്താലും വിധുരന്മാരേക്കാളും വിധവകളാണ്‌ കൂടുതലെന്ന് കാണാം!

5) ഭ്രൂണഹത്യ

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ കൂടുതലുള്ള ഏതാനും ചില രാഷ്ട്രങ്ങളാണ്‌ ഭാരതവും അതിന്റെ അയല്‍രാജ്യങ്ങളും. ഉയര്‍ന്ന തോതിലുള്ള പെണ്‍ഭ്രൂണഹത്യയാണിതിനു കാരണം. ഓരോ വര്‍ഷവും പത്തുലക്ഷത്തിലേറെ പെണ്‍ഭ്രൂണങ്ങള്‍ ഭാരതത്തില്‍ നശിപ്പിക്കപ്പെടുന്നുവെന്നത്‌ ഒരു വസ്തുതയാണ്‌. ഹീനമായ ഈ പ്രവൃത്തിയ്ക്ക്‌ പൂര്‍ണ്ണമായും തടയിടുന്നതോടെ ഭാരതത്തിലും സ്ത്രീജനസംഖ്യ ഉയരും.

6) സ്ത്രീകള്‍ കൂടുതല്‍

യുനൈറ്റഡ്‌ സ്റ്റേറ്റ്‌സിലെ സ്ത്രീജനങ്ങളുടെ എണ്ണം അവിടുത്തെ പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ 78 ലക്ഷം കൂടുതലാണ്‌. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ മാത്രം 10 ലക്ഷത്തോളം സ്ത്രീകളാണ്‌ കൂടുതലുള്ളത്‌. ന്യൂയോര്‍ക്ക്‌ നഗരത്തിലെ പുരുഷ ജനസംഖ്യയില്‍ മൂന്നിലൊന്നും സ്വവര്‍ഗ്ഗഭോഗികളാണെന്നതും, അമേരിക്കയില്‍ രണ്ടരക്കോടിയിലധികം സ്വവര്‍ഗ്ഗഭോഗികളുണ്ടെന്നതും കണക്കിലെടുക്കുക. അതായത്‌ അത്രയും പുരുഷന്മാര്‍ സ്ത്രീകളെ വേള്‍ക്കാനാഗ്രഹിക്കുന്നില്ല.

ബ്രിട്ടണില്‍ നാല്‍പ്പതുലക്ഷവും ജര്‍മ്മനിയില്‍ അമ്പതുലക്ഷവും റഷ്യയില്‍ തൊണ്ണൂറ്‌ ലക്ഷവും സ്ത്രീകള്‍ കൂടുതലുണ്ട്‌. ഈ മുഴുവന്‍ ലോകത്തും പുരുഷനേക്കാള്‍ എത്ര ലക്ഷം വനിതകളാണ്‌ കൂടുതല്‍ ഉള്ളതെന്ന്‌ ദൈവത്തിനുമാത്രമേ അറിയൂ!

7) ഏകഭാര്യത്വം മാത്രം ശരിയെന്നത്‌ അപ്രായോഗികമായ പരികല്‍പ്പന

എല്ലാ പുരുഷനും ഒരു സ്ത്രീയെയെങ്കിലും സ്വീകരിച്ചാല്‍ തന്നെയും ജീവിതപങ്കാളിയെ ലഭിയ്കാത്ത മുപ്പതുമില്യനിലധികം സ്ത്രീകള്‍ അമേരിക്കയിലുണ്ടാകും. അത്തരം സ്ത്രീകളുടെ എണ്ണം ബ്രിട്ടണില്‍ നാല്‍പ്പതു ലക്ഷവും ജര്‍മ്മനിയില്‍ അമ്പതു ലക്ഷവും റഷ്യയില്‍ തൊണ്ണൂറു ലക്ഷവുമാണ്‌.

വിവാഹജീവിതം നയിയ്ക്കാന്‍ കഴിയാത്ത അനേകം യുവതികളിലൊരുവളാണ്‌ എന്റെ സഹോദരിയെന്ന് സങ്കല്‍പ്പിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ സഹോദരിയ്ക്കാണ്‌ അത്തരമൊരവസ്ഥയെന്ന് സങ്കല്‍പ്പിയ്ക്കൂ. എന്താണ്‌ അവള്‍ക്ക്‌ മുമ്പിലുള്ള വഴികള്‍? ഒന്നുകില്‍ ആദ്യമേ ഒരു ഭാര്യയുള്ള പുരുഷനെ വിവാഹം കഴിയ്ക്കുക അല്ലെങ്കില്‍ 'പൊതു സ്വത്ത്‌' ആയിമാറുക. മറ്റെന്താണുള്ളത്‌? ഏതൊരു ശാലീനയായ സ്ത്രീയും ആദ്യത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുക.

തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കിടാന്‍ അധികം സ്ത്രീകളുമൊന്നും തയ്യാറാവുകയില്ലെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ സാഹചര്യം ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ നഷ്ടം സഹിയ്ക്കാനും അതുവഴി തന്റെ സഹോദരിയെ അവളൊരു പൊതുസ്വത്തായി മാറേണ്ടിവരികയെന്ന വമ്പിച്ച നഷ്ടത്തില്‍നിന്നും തടയാനും വിശ്വാസിയായ ഒരു മുസ്ലിം വനിത തയ്യാറാകും.

9) ഏതാണ്‌ തമ്മില്‍ ഭേദം?

വിവാഹിതനായ ഒരു പുരുഷന്‌ വെപ്പാട്ടിമാരുണ്ടായിരിയ്ക്കുക, അല്ലെങ്കില്‍ അനേകം സ്ത്രീകളുമായി വിവാഹേതരബന്ധമുണ്ടാകുക എന്നത്‌ പാശ്ചാത്യ സമൂഹത്തില്‍ സാധാരണയാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ സ്ത്രീകളെല്ലാം നാണക്കേട്‌ പേറിയുള്ള, സംരക്ഷണമില്ലാത്ത ജീവിതമാണ്‌ നയിയ്ക്കുന്നത്‌. അതേ സമൂഹത്തിന്‌ ഒരു പുരുഷന്‌ ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരുണ്ടാകുന്നതിനെ അംഗീകരിക്കാനാകുന്നുമില്ല! അത്തരം വിവാഹബന്ധങ്ങളില്‍ സ്ത്രീയ്ക്ക്‌ ആദരവും മഹത്വവും നിലനിര്‍ത്തിക്കൊണ്ടുള്ള, സംരക്ഷിതമായ ഒരു ജീവിതം നയിക്കാനാകുന്നുവെങ്കിലും!

ജീവിതപങ്കാളിയെ ലഭിയ്ക്കാതെ ഒരുവള്‍ സമൂഹത്തിന്റെ പൊതുസ്വത്താകുന്നതിനേക്കാള്‍; വിവാഹിതനായ പുരുഷന്റെ ഭാര്യയാകുന്നതുതന്നെയാണ്‌ ഉത്തമമെന്ന് ഇസ്ലാം അനുശാസിയ്ക്കുന്നു.

ഇസ്ലാമില്‍ ബഹുഭാര്യത്വം അനുവദിയ്ക്കപ്പെട്ട സാഹചര്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനം സ്ത്രീയുടെ മാന്യത സംരക്ഷിയ്ക്കുകയെന്നതാണ്‌.

No comments:

Post a Comment

Note: Only a member of this blog may post a comment.